കോൺഗ്രസ് മുക്തഭാരതം സിദ്ധാന്തവും പ്രയോഗവും സൂക്ഷ്മവായനയ്ക്ക് വിധേയമാക്കപ്പെടുമ്പോൾ

കോൺഗ്രസ് മുക്തഭാരതം സിദ്ധാന്തവും പ്രയോഗവും സൂക്ഷ്മവായനയ്ക്ക് വിധേയമാക്കപ്പെടുമ്പോൾ

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഭാരതീയ ജനതാപാര്‍ട്ടി മുന്നോട്ടു വെക്കുന്ന ഒരു ആശയമാണ് കോണ്‍ഗ്രസ്‌മുക്തഭാരതം എന്നത്. 

 

നിരവധി പരിണാമങ്ങളിലൂടെ ജനിതകമാറ്റം തന്നെ സംഭവിച്ച പാര്‍ട്ടി ആണെങ്കിലും സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം ഭാരതം ഭരിച്ച, ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടി അവശേഷിക്കാത്തതായ ഒരു ഭാരതദേശം ഉണ്ടാക്കുക എന്ന നിലയില്‍ ആണ് സാധാരണക്കാരും വിവിധ രാഷ്ട്രീയകക്ഷികളും ബിജെപിയുടെ തന്നെ തലമുതിര്‍ന്ന നേതാക്കന്മാരും ഈ ആശയത്തെ നോക്കിക്കാണുന്നതും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പ്രവൃത്തിപഥത്തില്‍ വരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതും. ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസിനു അവസാനം ഉണ്ടാകുകയും പുതിയ രാഷ്ട്രീയബദല്‍ രൂപപ്പെടുകയും ചെയ്യുക എന്നതാണത്. കോണ്‍ഗ്രസ്‌ മുക്തഭാരതം എന്ന ആശയത്തിന്റെ ഈ മട്ടിലുള്ള പതിവ് ആഖ്യാനം, സജീവമായി രാഷ്ട്രീയവ്യവഹാരത്തില്‍ ഏര്‍പ്പെടുന്ന ബിജെപി നേതാക്കളെയും അണികളെയും വിസിബിൾ ആയ ഒരു ലക്‌ഷ്യം ചൂണ്ടിക്കാട്ടി ആവേശഭരിതരും കര്‍മോത്സുകരും ആക്കാന്‍ പര്യാപ്തമായിരിക്കം. എന്നാല്‍ ഇന്നാടിന്‍റെ നൈതികവ്യതിയാനത്തില്‍ വ്യസനിക്കുന്ന എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കെട്ടുപാടുകളില്‍ പെടാത്ത ബഹുഭൂരിപക്ഷം രാജ്യസ്നേഹികള്‍ക്കും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ രാഷ്ട്രീയവളർച്ചയ്ക്കായുള്ള കേവലം അജണ്ടാപ്രഖ്യാപനം എന്നതിലുപരി മറ്റൊരു വൈകാരികവ്യതിയാനവും വരുത്തുവാന്‍ ഈ ആഖ്യാനത്തിനും വർത്തതമാനകാലപ്രയോഗതന്ത്രത്തിനും കെല്പുണ്ട് എന്ന് തോന്നുന്നില്ല. 

ഇത് കോണ്‍ഗ്രസിനു രാഷ്ട്രീയബദല്‍ ഉണ്ടാകുക, അതിലൂടെ കോണ്‍ഗ്രസിന്‍റെ നാശം ഉണ്ടാകുക എന്ന ലളിതവായനയുടെ ഫലമായി വന്നു ചേർന്ന അവസ്ഥയാണ്. 

       

ബദല്‍രാഷ്ട്രീയവും രാഷ്ട്രീയബദലും 

---------------------------------

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ മുക്തഭാരതം എന്ന ആശയത്തെ സൂക്ഷ്മവായനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കാലങ്ങളായുള്ള തുടർഭരണത്തിന്റെയും വ്യക്തി – കുടുംബതാല്‍പര്യങ്ങളുടെയും ഫലമായി രാഷ്ട്രീയജീര്‍ണതയുടെ പ്രതിനിധിയായി രൂപാന്തരപ്പെട്ട “രാഷ്ട്രീയസംസ്കാരം” എന്ന നിലയില്‍ “കോണ്‍ഗ്രസ്‌” എന്ന പദത്തെ നോക്കിക്കാണേണ്ടതുണ്ട്. 

 

കുടുംബവാഴ്ച, സ്വജനപക്ഷപാതം, അഴിമതി, അധികാരം പിടിക്കാന്‍ ഏതു ജനാധിപത്യവിരുദ്ധമായ നീക്കവും നടത്തുക, സ്വർണക്കടത്ത്, ആയുധക്കടത്ത്, മനുഷ്യക്കടുത്ത് , മയക്കുമരുന്ന് കടത്ത് എന്ന് വേണ്ടാ എല്ലാ കള്ളക്കടത്ത് സംവിധാനങ്ങളുമായും രാഷ്ട്രവിരുദ്ധശക്തികളുമായും അവിഹിതബന്ധം കാത്തുസൂക്ഷിക്കുന്ന ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കെണിയില്‍ പെട്ട് ആഭ്യന്തരസുരക്ഷയെ അപകടപ്പെടുത്തിയും വ്യക്തിപരമായ സമ്പാദ്യങ്ങള്‍ ഉണ്ടാക്കുന്ന നേതൃനിര, അണികളെ വഞ്ചിച്ചും രാഷ്ട്രീയ എതിരാളികളോട് അന്തര്‍ധാര വച്ച് പുലര്‍ത്തി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഉപദ്രവം ഉണ്ടാക്കുകയും ഗ്രൂപ്പുകളിച്ചു വൈരിനിര്യാതനം ചെയ്യൽ മുഖ്യതൊഴിലാക്കുകയും ചെയ്യുന്ന പെട്ടിപിടുത്തക്കാർ, രാഷ്ട്രീയത്തിലും പൊതുരംഗത്തും ഉണ്ടാകേണ്ട സദാചാരങ്ങളെ കാറ്റില്‍ പറത്തി 'രാഷ്ട്രീയത്തില്‍ ഇതൊക്കെ വേണ്ടി വരും' എന്ന ലളിതവല്‍ക്കരണം, സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരെ നോക്കുകുത്തികളാക്കി ഇതൊന്നുമായി പുലബന്ധമില്ലാത്ത “ഇഷ്ടക്കാരെ” സ്ഥാനമാനങ്ങളില്‍ കുടിയിരുത്തുക, അവര്‍ സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തില്‍ പെട്ടവരാണ് എന്ന രീതിയില്‍ കള്ളപ്രചാരണം നടത്തുക തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത രാഷ്ട്രീയഅരുതായ്മകളുടെ ആകെത്തുകയായി മാറിപ്പോയ സംവിധാനത്തെ ആണ് അഥവാ രാഷ്ട്രീയസംസ്കാരത്തെയാണ് കോണ്‍ഗ്രസ്‌ മുക്തഭാരതം എന്ന മുദ്രാവാക്യത്തിലെ കോണ്‍ഗ്രസ്‌ എന്ന ശബ്ദം കൊണ്ട് വ്യവഹരിക്കപ്പെടേണ്ടത്. 

നല്ല ശീലങ്ങളോട് അറപ്പുള്ള ഈ രാഷ്ട്രീയത്തിന് ഒരു ബദല്‍രാഷ്ട്രീയം എന്ന ആശയം നാടിനെ സ്നേഹിക്കുന്ന ഏവരെയും ആവേശം കൊള്ളിക്കുന്ന ആശയമാണ്. അതിലൂടെ കോണ്‍ഗ്രസ്‌മുക്ത ഭാരതം എന്ന ആശയം വലിയൊരു സൈദ്ധാന്തികതലം കൈവരിക്കാന്‍ തക്ക കെല്പുള്ളതും കുറ്റമറ്റതും ആകുന്നു. ബദല്‍രാഷ്ട്രീയം എന്നതിനു പകരമായി രാഷ്ട്രീയബദല്‍ എന്ന ആഖ്യാനം കൊണ്ട് വരുമ്പോള്‍ മൂല്യങ്ങള്‍ക്കും രാഷ്ട്രീയ സദാചാരങ്ങള്‍ക്കും പ്രസക്തി ചോര്‍ന്നുപോകുന്നുണ്ട് തന്നെ. രാഷ്ട്രീയബദല്‍ എന്നത് കോണ്‍ഗ്രസ്‌ എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ബദലായി അതിനെ ആദേശപ്പെടുത്തുന്ന മറ്റൊരു പാര്‍ട്ടിയെ ഉയര്‍ത്തുക എന്നത് മാത്രമാണ്. ആദേശം ചെയ്ത് കടന്നു വരുന്ന രാഷ്ട്രീയബദലിനും ( അതായത് പാര്‍ട്ടിക്ക്) കോണ്‍ഗ്രസ്‌ ഉള്‍ക്കൊള്ളുന്ന മേല്പറയപ്പെട്ടതും പറയപ്പെടാത്തതുമായ എല്ലാ ജീര്‍ണതകളുടെയും ബാധ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടിക്ക് പകരം അതിന്റെ എല്ലാ പോരായ്മകളും ഉള്ള മറ്റൊരു ബദല്‍ പാര്‍ട്ടി ഉണ്ടാവുക എന്നതില്‍ പോസിറ്റിവായി ഒന്നുമുണ്ടാകില്ല എന്ന് മാത്രമല്ല, കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെച്ചേക്കാനുമിടയുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയ ഒരു പ്രതീതി എന്ന് വേണമെങ്കില്‍ നമുക്കിതിനെ നോക്കിക്കാണാം. അതുകൊണ്ട് രാഷ്ട്രത്തിനു പ്രത്യേകിച്ച് നേട്ടമുണ്ടാകുന്നുവോ എന്നത് ചിന്ത്യമാണ്. എന്നാല്‍ ബദല്‍രാഷ്ട്രീയം എന്നത് കോണ്‍ഗ്രസ്‌ പ്രതിനിധാനം ചെയ്യുന്ന ജീര്‍ണതകളെ അല്പം പോലും തൊട്ടു തീണ്ടാന്‍ അനുവദിക്കാത്ത ആശയദാർഢ്യത്തിന്റെ മറുപേരാണ്. രാഷ്ട്രീയസദാചാരത്തിന്റെ പര്യായമാകാന്‍ പ്രാപ്തി നേടുക എന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ബദല്‍രാഷ്ട്രീയം എന്ന വ്യവഹാരത്തിലൂടെ ബോധ്യപ്പെടേണ്ടത്. 

ചുരുക്കി പറഞ്ഞാല്‍ കോണ്‍ഗ്രസ്‌മുക്തഭാരതം എന്ന പ്രയോഗത്തിനെ രാഷ്ട്രീയബദലി (Political Alternative) നായുള്ള ചുരുങ്ങിയ ഒരു ആഹ്വാനം ആയി നോക്കി കാണുന്നതില്‍ അല്പം അപകടം ഉണ്ട് എന്നും അതിനെ ബദല്‍രാഷ്ട്രീയ (Alternative Politics)ത്തിനായുള്ള പ്രയത്നമായി സൂക്ഷ്മവായന നടത്തേണ്ടതുണ്ട് എന്നുമാണ് എന്റെ പക്ഷം. 

ബദൽരാഷ്ട്രീയത്തിന്റെ പക്ഷത്ത് നിന്നു നോക്കുമ്പോൾ, കോൺഗ്രസ് എന്ന രാഷ്ട്രീയപാർട്ടി അധികാരസ്ഥാനത്തിൽ നിന്നും അകറ്റപ്പെട്ടത് കൊണ്ടുമാത്രം 'കോൺഗ്രസ്മുക്തരാഷ്ട്രീയമോ കോൺഗ്രസ്മുക്തഭാരതമോ ആയി മാറില്ല. മുകളിൽ സൂചിപ്പിക്കപ്പെട്ട തരത്തിലുള്ള രാഷ്ട്രീയജീർണതകളുടെ മൂർത്തിഭാവങ്ങളായവരും എന്നാൽ ജീവിതത്തിൽ ഒരിക്കൽ പോലും കോൺഗ്രസ് പാർട്ടിയുടെ മെമ്പർഷിപ്പ് എടുത്തിട്ടില്ലാത്തവരുമായ രാഷ്ട്രദ്രോഹികളായ പല കേമന്മാരും അധികാരരാഷ്ട്രീയത്തിന്റെ അന്തപുരങ്ങളിൽ ഉപജാപങ്ങൾ കൊണ്ടു കാലയാപനം ചെയ്തു പോരുന്നുണ്ട്. സാങ്കേതികമായി കോൺഗ്രസ് അല്ല എങ്കിലും അവരാണ് പത്തര മാറ്റ് കോൺഗ്രസ്. അവർ ഏതു രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവരാകട്ടെ, അത്തരം ഘടകങ്ങൾ അധികാരത്തിൽ നിന്നും അകറ്റപ്പെടുമ്പോൾ ആണ് കോൺഗ്രസ്മുക്തഭാരതം എന്ന ആശയം സാർഥകമാകുന്നത്. 

  കോൺഗ്രസ് മുക്തഭാരതം എന്ന ആശയത്തെ ബദൽരാഷ്ട്രീയത്തിന്റെ നിലപാടിൽ ഉറച്ചു നിന്നു നോക്കുമ്പോൾ, ബദല്‍രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയകക്ഷി കൃത്യമായ രാഷ്ട്രീയസദാചാരബോധത്തോടെ ത്യാജ്യഗ്രാഹ്യവിവേചനശേഷിയോടെ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ മാത്രമേ ആരേയും എന്തിനേയും സ്വാംശീകരിക്കുകയുള്ളൂ. എല്ലാ മലിനാംശങ്ങളെയും സ്വാംശീകരിച്ചു പരിശുദ്ധമാക്കുന്ന അഗ്നിയുടെയും കടലിന്റെയും ഉദാഹരണങ്ങള്‍ ആലങ്കാരികമായി രുചികരമാണെങ്കിലും ആ ഉദാഹരണങ്ങള്‍ക്ക് സാർവത്രികമായോ സന്ദര്‍ഭത്തിലോ - പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍ - യാതൊരു പ്രസക്തിയുമില്ല എന്നതാണ് വാസ്തവം.  

- ഡോ: ഭാര്‍ഗവ റാം